ഒരു പെണ്‍കുട്ടിയുടെ മോഹങ്ങള്‍ക്ക്, ജീവിതാഭിലാഷങ്ങള്‍ക്ക് വര്‍ണപ്പകിട്ട് ലഭിക്കുന്നത് വിവാഹത്തിലൂടെയാണ്. സ്വഭാവമഹിമയും ജീവിത വിശുദ്ധിയുമുള്ള ഭര്‍ത്താവിന്റെ സാന്നിധ്യം ഒരായുഷ്‌കാലം മുഴുവന്‍ വിധിയെഴുതപ്പെടുന്ന വിവാഹത്തില്‍ നിര്‍ണായകമാണ്.
അവകാശങ്ങളെക്കുറിച്ച് ചിന്തിക്കുന്നതോടൊപ്പം ബാധ്യതകളെക്കുറിച്ചുമോര്‍ക്കുന്ന പുരുഷനെ വേണം മകള്‍ക്ക്, സഹോദരിക്ക് കണ്ടെത്തിക്കൊടുക്കാന്‍. കരളിന്റെ കഷ്ണമായി പോറ്റിവളര്‍ത്തിയ മകളെ ആരെയെങ്കിലും കെട്ടിയേല്‍പിക്കാന്‍ ഒരുങ്ങിയിരിക്കുന്ന രക്ഷിതാക്കളുടെ കാലമൊക്കെ പോയി.
വിശ്വാസ വിശുദ്ധിയും മതനിഷ്ഠയും ധര്‍മബോധവും സദാചാര ചിന്തയും ഇല്ലാത്തവര്‍ക്ക് കുട്ടികളെ വിവാഹം ചെയ്തു കൊടുക്കരുത്. വീടു കണ്ടും ‘അടുക്കള കണ്ടും’ വരന്റെ സ്ഥിതി വിവരക്കണക്കെടുക്കുന്നതിനൊപ്പം സ്വഭാവഗുണത്തെക്കുറിച്ചുള്ള കണക്കെടുപ്പ് നിര്‍ബന്ധമായും നടത്തേണ്ടതുണ്ട്. വിവാഹമെന്ന ആജീവനാന്ത ഉടമ്പടിയിലേര്‍പ്പെടുന്നതിനു മുമ്പ് അന്വേഷണം എത്രയുമാവാം. എന്നാല്‍ അതിനു ശേഷം എത്ര അന്വേഷിച്ചിട്ടും പ്രയോജനമൊന്നുമില്ല താനും. കുടുംബ ജീവിതമാകുന്ന നൗക മുങ്ങാതെ ലക്ഷ്യത്തിലേക്ക് തുഴഞ്ഞു നീങ്ങേണ്ട പുരുഷന്‍ സാമ്പത്തിക ബാധ്യതയേല്‍ക്കേണ്ടേവനും സാംസ്‌കാരിക നേതൃത്വം നല്‍കേണ്ടവനുമാണ്.
അത് കൊണ്ട് തന്നെ നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവർക്കായി ഇസ്ലാമിക ചിന്തയുള്ള സ്നേഹിക്കാനും സംരക്ഷിക്കാനും അറിയുന്ന ഒരിണക്കായി പ്രാർതഥനയോടെ അന്വേഷിക്കുക.