നാടന്‍ മട്ടിലുള്ള കാഴ്ചകള്‍ക്ക് പഴയ തലമുറയ്ക്കുള്ള പ്രിയം ഇന്നും തനിമ നഷ്ടപ്പെടാതെ സൂക്ഷിക്കപ്പെടുന്നുണ്ട്. വീട്ടുകാര്‍ക്കോ കൂട്ടുകാര്‍ക്കോ ഒപ്പം പെണ്ണുകാണാന്‍ വരുന്ന ചെക്കന്‍ പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ടെങ്കില്‍ ആദ്യം ചായക്കൊപ്പം കഴിക്കാനെടുക്കുക മധുര പലഹാരമായിരിക്കും എന്നതു വരെ ഈ രസക്കാഴ്ചകളുടെ ഭാഗമാണ്.
പിന്നീട് കുടുംബാംഗങ്ങള്‍ വന്ന് അവര്‍ക്കു കൂടി ബോധിച്ചാല്‍ ചില പ്രദേശങ്ങളില്‍ അവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് മുമ്പ് ചുവരു ബുക്ക് ചെയ്യുന്നതു പോലെ കയ്യില്‍ കരുതിയ ആഭരണങ്ങള്‍ , വാച്ച് എന്നിവ പെണ്ണിനെ ധരിപ്പിക്കും. പെണ്ണിനെ ബുക്ക് ചെയ്തിടുന്നതു പോലെ.
അടുത്തിടെ കാണുന്ന മറ്റൊരു കാഴ്ച പെണ്ണിനെ കണ്ടിഷ്ടപ്പെട്ടു കഴിഞ്ഞാലുള്ള മിഠായി, മധുര വിതരണമാണ്. ‘വളയിടല്‍ ‘ എന്നും ‘മോതിരം മാറല്‍ ‘ എന്നുമെക്കെ ഓമനപ്പേരില്‍ സഹോദര സമുദായങ്ങള്‍ക്കിടയിലുണ്ടായിരുന്ന ശീലം പുതിയ രൂപവും ഭാവവും പ്രാപിച്ച് മുസ്‌ലികള്‍ക്കിടയിലും വ്യാപകമാകുകയായിരുന്നു.
കുടുംബങ്ങളുടെ ഇടയിൽ പുതു സൌഹൃദങ്ങൾ സ്ഥാപിക്കാനെന്ന പേരിലുള്ള ഇത്തരം പരിപാടികൾ ചിലയിടങ്ങളിൽ ഒരു ആചാര നിർബന്ധം പോലെയും , മറ്റ് ചിലയിടങ്ങളിൽ ഇരു വീട്ടുകാർക്കും ഒരു വലിയ തലവേദനയായുമൊക്കെ കടന്ന് വരാറുണ്ട് . ഏതായാലും ഇത്തരം കാര്യങ്ങളിൽ മത ബോധമുള്ള രക്ഷിതാക്കളുടെയും വധൂ വരൻ മാരുടെയും നിലപാടുകൾ നിർണ്ണായകമാണ് .