ചടങ്ങുകള്‍ക്കെല്ലാം കാലോചിതമായ പരിഷ്‌കാരങ്ങള്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. തേടിപ്പോകലുകളുടെ എണ്ണവും പോകുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വരന്റെ കൂട്ടുകാര്‍ അതിരു കടന്ന ആഘോഷങ്ങളിലൂടെ വിവാഹം ‘ഒരു സംഭവമാക്കുന്ന’ സംഭവങ്ങള്‍ ഏറെയാണ്.
മണിയറയില്‍ വിരിപ്പിനടിയില്‍ പപ്പടം പൊരിച്ചതു നിരത്തി വയ്ക്കുന്ന നിര്‍ദോഷമായ തമാശകള്‍ മുതല്‍ കാതടപ്പിക്കുന്ന അമിട്ടുകളുടെ പൊടിപൂരം മണിയറയുടെ ജനാലക്കരികില്‍ നടത്തുന്ന വെടിക്കെട്ട് കോപ്രായങ്ങള്‍ വരെയുണ്ട്. വടക്കന്‍ മലബാറിലാണ് ഈ കോപ്രായങ്ങള്‍ ഏറെ പ്രചാരം നേടിയിരിക്കുന്നത്. ബാന്റ് മേളങ്ങളുടെ അകമ്പടിയോടെ അന്തരിച്ച സിനിമാ താരം ജയന്റെ ചുവപ്പും വെള്ളയുമുള്ള വേഷം ധരിച്ച സുഹൃത്തുക്കള്‍ക്കൊപ്പം അതേ വേഷം ധരിച്ചെത്തിയ ‘പുത്യാപ്ല’, ജെ.സി.ബിയില്‍ വധുവിന്റെ വീട്ടിലെത്തിയത് കോഴിക്കോട്ടുകാര്‍ക്ക് കൗതുക വാര്‍ത്തയും കാഴ്ചയുമായി, വീട്ടുകാര്‍ക്ക് കണ്ണീര്‍ക്കാഴ്ചയും. കണ്ണൂരിലെ ചില പ്രദേശങ്ങളില്‍ വിവാഹ വേദികള്‍ ഇത്തരം അതിരു കടന്ന ആഘോഷങ്ങളുടെ പേരില്‍ സംഘര്‍ഷ വേദികളായി മാറുകയും ചെയ്തിരുന്നു.
ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസം സമൂഹത്തിന് മുന്നിൽ സ്വയം വിഡ്ഢിയായി വേഷം കെട്ടി എൻറെ കല്യാണം “ഒരു സംഭവമായിരുന്നു” എന്ന് കരുതുന്ന പുതിയാപ്പിളമാരും വേഷം കെട്ടിച്ചും കൂടെ തുള്ളിയും ആ വേശച്ചിരി ചിരിക്കുന്ന കൂട്ടുകാരും കുടി നശിപ്പിക്കുന്നത് ഒരു തലമുറയുടെ സംസ്കാരം മാത്രമല്ല ആത്മാഭിമാനത്തിന് വലിയ വില നല്കുന്ന ഒരു മതത്തിൻറെ സമൂഹിക പാഠങ്ങൾ കുടിയാണ്.